7.03.2009

മലയപുലയൻ

മലയപുലയൻ, വാഴ‌യ്ക്കാ ചിപ്സ് വറക്കുന്ന ഒരു കടയുടെ മുന്നിലെത്തി നിന്നു.


“തമ്പ്രാ”


“ആരാ, നീയോ?” തമ്പ്രാൻ വിയർപ്പുതുടച്ചു.


“..ദേ കാര്യമൊക്കെ കാര്യം ഇന്നത്തോടെ എനിക്കു തരാനുള്ള പണം പലിശ സഹിതം തന്നോണം. അങ്ങുന്നേ വാഴയ്ക്കാ ബിസിനസിനായതുകൊണ്ട് മാത്രമാണ് ഞാനീ പണിക്കു നിന്നത്. കഴിഞ്ഞാഴ്ച അടിയന്റെ കൈയിൽ നിന്ന് വാങ്ങിയതും പലിശേം സഹിതം, ഈ കണ്ട വാഴയ്ക്കാ മൊത്തം വാട്ടി വിറ്റാലും, തമ്പ്രാൻ എനിക്ക് പൈസ തരുമെന്ന് തോന്നുന്നില്ല.”


“നോം പിന്നെ എന്താപ്പ ചെയ്യാ. നീ പറയ്യാ.” തമ്പ്രാൻ ചോദിച്ചു.


“പറയുമ്പം അടിയനോടൊന്നും തോന്നരുത്”


“ഇല്ല്യാ..”


“ അടിയന്റെ മകൻ കൊച്ചുപുലയൻ, കെട്ടികൊണ്ടു വന്ന തിരുവിതാംകൂർ തമ്പ്രാട്ടിടെ, സ്ത്രീധനതുകേടെ ബാക്കിയായി കിട്ടിയ ആ സ്ഥലത്ത് കുറേ വാഴകൃഷി നടത്തണമെന്ന് പറേണ കേട്ടു. പണിക്കാരെ കിട്ടാനില്ല. തമ്പ്രാനും, കൊച്ചമ്പ്രാനും കൂടി അവിടെ കൃഷി നടത്തിക്കോ. ഈ പണോം പലിശേം അങ്ങനെ കുറേശ്ശേയായി വീടിക്കൊള്ളും.”


“മണ്ണിൽ പണിയുന്നത് നമുക്കൊരു സന്തോഷം‌ള്ള കാര്യംന്ന്യാ. ന്നാലും ഇത്തിരി സംഭാരം തരാക്കിയാൽ നാമങ്ങടുവരാം. കൊച്ചമ്പ്രാൻ പിന്നെ...” തമ്പ്രാൻ തലചൊറിഞ്ഞു.


“ഓ... അതു ഞാനങ്ങു മറന്നു, ചോതിപെലയത്തിയെ പീഡിപ്പിച്ച കേസീന്ന് എറങ്ങീല്ലാ അല്ല്യോ മ്പ്രാ.” പുലയൻ ഓച്ഛാനിച്ചു നിന്നു.


“കുഴപ്പം ഇല്ല തമ്പ്രാ....ഏൻ പണിചെയ്ത മണ്ണാ അത് വിത്ത് വെറുതെയിട്ടാൽ മുളയ്ക്കും.”


“ഓ..” എന്നാ നീ നടന്നോള്വാ, നോം പുലർച്ചെ അങ്ങടെത്താം ന്താ?”


“ഒവ്വേ..”


പുലയൻ ഇറങ്ങി നടന്നു. പീടികയിലേയ്ക്കു കയറുന്ന വഴിയിൽ വാഴമാണങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിൽ ശക്തിയായി തൊഴിച്ച് അയ്യാൾ ഭൂതകാലങ്ങളോട് കണക്കു തീർത്തു.

3.29.2009

വിജയാമൃതം


ചിറകും ഉടലുമില്ലാതെ വെറും പ്രാണനായി അയാൾ പാറിക്കടന്നു. ജനിമൃതികളുടെ സന്ധ്യ ഇപ്പോൾ ഇരുട്ടായി- കടൽത്തീരത്ത് -ഒ.വി. വിജയൻ

  മലയാളത്തിനുമീതെ ആ ഇരുട്ട് വീണിട്ട് നാലുവർഷം തികയുന്നു. സാഹിത്യസപര്യയുടെ സർഗ്ഗമടഞ്ഞവസാനിച്ചപ്പോൾ, ഇട്ടുപോയ കടലാസുകളിലവശേഷിക്കുന്നതിന് ജീവൻ കൊടുത്ത് തീർത്തിട്ടുണ്ടാവണം.


“തൂലികതുമ്പിലിറ്റനീരിനുമഷിയിലും,
കണ്മഷിപടർത്തും നീരിനും
തീജ്വാലാഭരിതമൊരു വാഗ്‌ശകലത്തിലും,
ജ്വലനം പടർത്തിയ വിജയത്തിനും,
പരശുഭൂവിലെരിയിച്ച നാളങ്ങളും,

ഒട്ടൊന്നോർത്തടങ്ങട്ടെ ഞാനും.”


മലയാളത്തിന്റെ സ്വന്തം ഓ. വി. വിജയന് അഞ്‌ജലി.

portrait courtesy Manu Kallikad

3.24.2009

തെരുവിലെ അഞ്ചുനക്ഷത്രങ്ങൾ




ഒന്ന്.
പറിച്ചെറിയപ്പെടാൻ,
ഉള്ളുതുറന്നാഗ്രഹിച്ചിട്ടും,
ഒട്ടുവാൻ മാത്രം വിധിച്ച
ജന്മത്തിന് ശുനകനെന്നു പേര്.
ഒന്നാമത്തെ നക്ഷത്രം.

രണ്ട്
മൂന്നുചക്രമുള്ള സൈക്കിൾ
ഏന്തിവലിഞ്ഞ് വലിക്കുന്ന
കാളയുടെ ജന്മത്തിന്
മനുഷ്യനെന്ന് പേര്.
രണ്ടാമത്തെ നക്ഷത്രം.



മൂന്ന്
ഇടിഞ്ഞുതൂങ്ങിയ സ്തനഭാരംവും,
ഒടിഞ്ഞുനുറുങ്ങിയ ശരീരഭാരവും,
പ്രവചിക്കാനാവാത്ത മനസുമുള്ള
മൂന്നാമത്തെ നക്ഷത്രത്തിനെ,
വേശ്യയെന്നുവിളിക്കും.

നാല്.
കൊച്ചുകൈവിരലുകൾക്കപ്പുറത്തെ
അതിനോളം പോന്ന ശരീരത്തിന്
പുളിച്ചനാറ്റമുണ്ടായിരുന്നു.
ഓമനപ്പേരിന്റെയത്ര
ഭംഗിയില്ലെങ്കിലും
മൂക്കട്ടയൊലിക്കുന്ന
ഇതിനെ തെണ്ടി എന്നുവിളിക്കും.
നാലാമത്തെ നക്ഷത്രം.

അഞ്ച്
സിമന്റും, മണ്ണും ഇഷ്ടികയും,
ഇരുമ്പു കല്ലുമിട്ടുറപ്പിച്ച്,
സാക്ഷിയായിരുപ്പുറക്കേണ്ടി
വന്ന ഗതികെട്ട ജൻ‌മങ്ങൾ
മുൻപിൽ ചില്ലറകളുടെ,
കിലുക്കാം‌പെട്ടിയും തൂക്കി
മരവിച്ചിരിക്കുന്ന
അഞ്ചാമത്തെ നക്ഷത്രം.
ഇതിനെ ദൈവം എന്നുവിളിക്കും.

3.23.2009

ഗുഡ് ബൈ!

ഇടതടവില്ലാതെ കുറേനേരം കൂടി എന്തൊക്കെയോ പറഞ്ഞ് അവൾ ബൈ എന്നു പറഞ്ഞ് ചവിട്ടിക്കുലുക്കി പോയി. രഘുറാം ഇതൊന്നും അറിഞ്ഞതേയില്ല. അയാൾ അറിയാൻ താല്‌പര്യപ്പെടാഞ്ഞതാവാം. ഓൺസൈറ്റ് വർക്കിന്റെ ഓഫർ വന്നപ്പോൾ മുതൽ നീതു ഇങ്ങനെയാണ്. മുൻപൊരിക്കൽ ഓൺസൈറ്റ് പോയി തിരികെയെത്തിയപ്പോൾ സിഗരറ്റ് വലി എന്ന ശീലവുമായാണ് വന്നത്. ഇത്തവണപോകുന്നത് നൈറ്റ് ക്ലബ്ബുകളുടെ നാട്ടിലേയ്ക്കും.

രജീന്ദർ എത്തി വിളിച്ചപ്പോഴാണ് രഘുറാം അവൾ പോയി എന്ന് മനസിലാക്കിയത് തന്നെ. ചുറ്റും ഒന്നു നോക്കി അവളില്ലെന്നു കണ്ട് രഘുറാം സൈനുവിനൊപ്പം നടന്നു. സോഫ്‌റ്റ് ഡ്രിങ്കുമായി നടക്കുമ്പോഴും രഘുറാം ഒന്നും മിണ്ടിയില്ല.

യാർ, ചുപ് ക്യോം ഹോ? ( എന്താ മിണ്ടാത്തത്?)

“.................”

“ചൽ.....”
നിശബ്ദനായി നടക്കുന്നതുകണ്ട രഘുവിനെ നോക്കി ഒരു ചീത്തവിളിച്ച് രജീന്ദറും പോയി.

അയാൾ നടന്നു വീട്ടിലെത്തി.

വാതിൽ തുറന്നതേ വീട്ടുടമസ്ഥ സ്വീകരണമുറിയുടെ സോഫയിലുണ്ടായിരുന്നു.
“വന്തു ഹുഡുകി നിംഗോസ്കരാ കായ്താ ഇദാരെ” (ഒരു പെൺകുട്ടി വന്നു കാത്തിരിക്കുന്നു)



അതാരായിരിക്കും? രഘുറാം തന്നെ അമ്പരന്നുപോയി. കൂടെ വർക്കുചെയ്യുന്നവരോ, നീതുവോ ഇതുവരെ വീട്ടിൽ വന്നിട്ടില്ല. വന്നാൽ തന്നെ ആ സ്ത്രീ തന്റെ മുറിയിലേയ്ക്കു പറഞ്ഞുവിടേണ്ട കാര്യവുമില്ല.

അതു നീതു തന്നെയായിരുന്നു. പുറത്തേയ്ക്കു തുറന്നിട്ട ജനലിനഭിമുഖമായി അവൾ നിൽക്കുന്നു. രഘുറാം അവൾക്കൊപ്പം ചെന്നു നിന്നു. അവൾ കരയുകയായിരുന്നെന്ന് അപ്പോൾ മാത്രമാണ് മനസിലായത്.



“എന്തുപറ്റി” എത്ര ശ്രമിച്ചിട്ടും പരുക്കനായി ചോദിക്കാനേ രഘുറാമിനു കഴിഞ്ഞുള്ളൂ.

“ഞാനറിഞ്ഞില്ല. ഓൺസൈറ്റിന്റെ ഓഫറിനെ പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, ജയനാണു പറഞ്ഞത് നിനക്കൊരു ലെറ്റർ കിട്ടിയെന്ന്. ഞാൻ നിന്നോടൊന്നു ചോദിക്കുകപോലും ചെയ്തില്ലല്ലോ എന്നോർക്കുമ്പോ...ഞാൻ ചോദിക്കണമായിരുന്നു. പോട്ടെ.”

നീതു ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“കൊച്ചുകുട്ടികളെപ്പോലെ കരയാതെ. ഇത് ഒരു വലിയ സംഭവമൊന്നുമായി എനിക്കുതോന്നുന്നില്ല”. രഘുറാം അങ്ങനെ പറഞ്ഞെങ്കിലും, അയാളുടെ മനസിൽ ചെകിടടപ്പിക്കുന്ന പാറമടയിലെ ഡ്രില്ലിംഗ് മെഷീനുകളുടെ ശബ്ദവും, മടയിലെ വെടിമരുന്നിന്റെ മണവുമായിരുന്നു.

3.14.2009

റെഡ് ചിലീസ് : ഫിലിം റിവ്യൂ

മലയാളസിനിമയ്ക്ക് ഒരു പ്രതാപകാലമുണ്ടായിരുന്നു. മോഹൻലാൽ ഇരുത്തം വന്ന ഡയലോഗ് പ്രസന്റേഷനുമായി ഷാജി കൈലാസ് ചിത്രങ്ങളിൽ പ്രേക്ഷകരുടെ കൈയടി വാങ്ങിയിരുന്ന ഒരു കാലം. പരസ്യവാചകം കടമെടുത്താൽ 'കാലം മാറി, കഥമാറി, കാലാവസ്ഥയും' മാറി. റ്റത്തിനുവഴികൊടുക്കാത്ത ചില സംഗതികൾ ഇപ്പോഴുമുണ്ടെന്ന് സമ്മതിക്കാതെ തരമില്ല.

ചതിയായിപ്പോയി ഷാജി കൈലാസേ! സിനിമകണ്ട് എനിക്ക് കുളിരു കോരിക്കോരി 105 ഡിഗ്രി പനിച്ചു.

ഏതൊക്കെ പൊസിഷനിൽ ക്യാമറവയ്ക്കാമെന്ന് രാംഗോപാൽ വർമ്മയിൽ നിന്നും പ്രത്യേകം പഠിച്ച്, ആകാവുന്നിടത്തെല്ലാം പരീക്ഷിച്ച് ഷാജികൈലാസ് മലയാള ആക്ഷൻ സിനിമയിൽ ഒരു സുവർണ്ണരേഖ പതിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു! ടിക്കറ്റെടുത്ത് തീയേറ്ററിൽ കയറുന്നവരെല്ലാം പ്രതാപവും, പണവും അതിഭാവുകത്വം നിറച്ചുവച്ച ആക്ഷൻ രംഗങ്ങളും കണ്ട് മലയാളികൾ എഴുന്നേറ്റുനിന്ന് ഹൌ! എന്ന് ആശ്ചര്യപ്പെട്ട് കസേരയിൽ കയറി ചവിട്ടി നിരപ്പാക്കിയില്ലെങ്കിൽ തെല്ലും അതിശയോക്തിയില്ല.


ഈ കഥയിലെ ഒ. എം. ആർ. (ഓയെമാർ എന്നുതന്നെ വായിക്കണേ!) വല്യ ഒരാളാണ്. എന്നുവച്ചാൽ ബുദ്ധിയും, ശക്തിയും, പ്രതാപവും, പവറും, പണവും എല്ലാം ഒത്തിണങ്ങിയ, എല്ലാ സൌകുമാര്യങ്ങളോടും കൂടിയ കുമാരനാണ്. ഗൂഗ്ഗിൾ കഴിഞ്ഞാൽ സ്വന്തമായി ലോകത്തെവിടെയും ഞൊടിയിടയിൽ ക്യാമറവച്ച് ഫോക്കസ് ചെയ്യാൻ കഴിവുള്ള ആൾ. ഇദ്ദേഹം സംരക്ഷിക്കുന്ന റെഡ്‌ചിലീസ് എന്ന പെൺകുട്ടികളെ ചുറ്റിപറ്റിയാണ് കഥ. പബ്ബും, നൈറ്റ് റൈഡും, (ബങ്കലൂര് കളക്ട് ചെയ്ത പിങ്ക് സാധനം കണ്ടില്ല!) കൊണ്ട് ഫെമിനിസ്റ്റുകളെ കൈയിലെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. (നോ, കമന്റ്സ് ;) അതെന്റെ നിലപാടല്ല!)


എഡിറ്റർ ആരാണെന്നറിയില്ല, അറിയാൻ താല്പര്യവുമില്ല. ഒന്നറിയാം ഇനി ഒരിഫൿടുകളും, ട്രാൻസിഷനുകളും ബാക്കിവച്ചിട്ടില്ല! എന്തൊക്കെയോ രൂപങ്ങൾ സൃഷ്ടിച്ച്, കൂടെക്കൂടെ ബ്രേക്ക് ചെയ്ത്, അത് ബോറടിക്ക് ശക്തിയേകി! ഇനിയൊരു പരീക്ഷണത്തിനുള്ള ഒന്നും ബാക്കി വച്ചിട്ടില്ല. പണം മുടക്കുന്നതല്ലേ എല്ലാം കിടന്നോട്ടെ എന്നെങ്ങാൻ പ്രൊഡ്യൂസർ പറഞ്ഞുകാണണം. മലയാള സീരിയലുകളുടെ പരസ്യങ്ങൾ ഇടക്കിടെ ഗ്രേസ്കെയിലിൽ കാട്ടി ‘അവൻ വരുന്നു, (തേങ്ങാ)കൊല നടക്കുമോ?‘ എന്നൊക്കെ ചോദ്യങ്ങൾ പോലുള്ള ഗ്രേസ്കെയ്‌ൽ സീനുകളുടെ അതിപ്രസരത്തിൽ പ്രേക്ഷകൻ അന്തിച്ചുപോകും.


ഇനി എടുത്തുപറയേണ്ട സംഗതി അതിന്റെ ശബ്ദമിശ്രണമാണ്. പൂക്കുട്ടിയെ നോമിനേറ്റ് ചെയ്തവനെ ചവിട്ടണം. ഇങ്ങനെയും മലയാളത്തിൽ പ്രതിഭകളുള്ളപ്പോൾ. സീനുകളെ കണക്ട് ചെയ്തിരിക്കുന്ന ട്രാൻസിഷനുകൾക്കുവരെ സംഗീതം! ഒ. എം ആർ എന്ന അസാമാന്യവ്യക്തിയെ കാണിക്കുമ്പോഴൊക്കെ വൂഫർ ഇടിച്ചു തകർക്കുന്ന ശബ്ദം/ആക്രോശം കേൾക്കാം. കുറ്റിത്താടിയുമായി മോഹൻ‌ലാലിന്റെ ലുക്ക് ജോൺ എബ്രഹാമിനെയും, അജിത്തിനെയും തോൽ‌പ്പിക്കുന്നതായിരുന്നു.


സ്‌കോട്ലന്റ്‌യാഡിൽ നിന്നും പരിശീലനം സിദ്ധിച്ച പോലീസ് സംഘം നടക്കുമ്പോൾ ദാ കാൽ ചുവട്ടിൽ തെളിവുകൾ. 1,2. അങ്ങനെ അക്കമിട്ട്. ഒ. എം. ആർ ആകട്ടെ സസ്പെക്ടിനെ വിളിച്ചുവരുത്തി ഡീറ്റെയിത്സെല്ലാം അങ്ങോട്ട് പറഞ്ഞുകൊടുത്ത് അമ്പരപ്പിച്ചു.

ഒടുവിൽ ആ ബുദ്ധിക്കുമുന്നിൽ പ്രതികൾ കുറ്റസമ്മതം നടത്തി. എന്തിനോ വേണ്ടി സംശയത്തിന്റെ ലാഞ്ചന കൊടുത്ത് ആരൊക്കെയോ സ്ക്രീനിൽ കയറി മറഞ്ഞുപോയി. വമ്പൻ സെറ്റപ്പുകൾ കാണിച്ച്, കൂടെക്കൂടെ പ്രേക്ഷകനെ കബളിപ്പിച്ചുകൊണ്ടിരുന്നു.


ഒരു ദീർഘദർശിയായിട്ടല്ല, മലയാളസിനിമയെ നശിപ്പിക്കണമെന്ന ആഗ്രഹത്തോടെയുമല്ല. എങ്കിലും ഞാൻ കണ്ടത് നാലുദിർഹത്തിന്റെ പൈറേറ്റഡ് സിഡി ഇട്ടാണ്. മലയാളിയുടെ ഈ സദാചാരബോധത്തെ പരസ്യങ്ങളിൽക്കൂടി പലപ്രാവശ്യം മുന്നറിയിപ്പു തന്നിട്ടും, അത് കാണാൻ മലയാളി ആഗ്രഹിക്കുന്നതിൽ യാതൊരു തെറ്റും എനിക്കു തോന്നുന്നില്ല. കാരണം മൂന്നുമണിക്കൂർ തീയേറ്ററിൽ കയറി ഇരിക്കുന്നവന്റെ അവസ്ഥ നിങ്ങൾ സിനിമക്കാർ ഇനി എന്ന് മനസിലാക്കും? സിനിമ എന്നത് അതിഭാവുകത്വം മാത്രമല്ലെന്നും, അഥവാ കാട്ടിയാൽ തന്നെ അതിനെ സെന്റ്റിമെൻസുമായി ചവിട്ടിക്കുഴയ്ക്കരുതെന്ന് ‘മൂന്നു വയസിനുമേൽ പ്രായമുള്ള’ ടിക്കറ്റെടുത്ത കൊച്ചു കുട്ടിക്കുവരെ മനസിലായിത്തുടങ്ങി.



....അമ്മേ!

വാൽകഷണം: സംഗീതത്തെ പറ്റി മനപ്പൂർവ്വം എഴുതാഞ്ഞതാണ്. സംസാരഭാഷകൾക്ക് എല്ലാം ലിപി  ദ്രാവിഡർ എഴുതിയിട്ടില്ലല്ലോ?!

8.26.2008

തീയേറ്ററിനു പുറത്തെ സിനിമ

ചവിട്ടേറ്റ വള്ളിച്ചെരുപ്പിന്റെ

അടയാളങ്ങളിൽ,

അഞ്ചുരൂപ ടിക്കറ്റിന്റെ-

വേവലാതി


കടലപ്പൊതിയിൽ നിന്നും,

കൊഴിഞ്ഞുവീണ മണികളിൽ

വരാന്തയിൽ അനുരാഗിയായവന്റെ

ഉമിനീര്.


മൂത്രച്ചൂരുള്ള ഭിത്തിയിൽ

ആന്തരാവയവങ്ങൾ വരെ

കുത്തിവരച്ചവന്റെ തൃഷ്‌ണ.


ബർഗ്‌മാൻ കാഴ്ചയ്ക്കു വേണ്ടി

പുകഞ്ഞു തീർന്ന

ബീഡികുറ്റികൾ നിലത്തും.


ഇതൊന്നുമല്ലാതെ

അകത്ത് മറ്റൊരു ചിത്രം,

മൂട്ടകൾക്ക് മാത്രമായി!


8.16.2008

കാഴ്ചയില്ലാപ്പുറങ്ങൾ




















മനസിന്റെ അറ്റം വരെ ഇരുട്ട് മൂടപ്പെട്ട്
സ്വയം അന്ധമാക്കപ്പെടുന്നു.

ആ ഇരുട്ടിൽ ശബ്ദമുണ്ടായത്

ഏതുഭാഗത്തുനിന്നെന്ന് മനസിലായതേയില്ല.

ചിലപ്പോഴൊക്കെ അങ്ങനെയാണ്.

ഇല്ലായ്മയെ തപ്പിപോകുന്നത്

പലപ്പോഴും വ്യർത്ഥവും.

തിരിച്ചറിവുകൾ പിറകിലേയ്ക്കുവലിച്ചിട്ടും

ആ ശബ്ദം തേടി പോയി.

മനസിനുതന്നെ മനസിലാവാത്ത ചില

ദിക്കിലിരുന്ന് ഇപ്പോഴും ആ ശബ്ദം.

ശിഥിലരൂപങ്ങളിലൊന്ന്

കരഞ്ഞുനിലവിളിക്കുന്നു.

ഇരുട്ട് മനസുവിട്ട് പുറത്തേയ്ക്ക് വ്യാപിച്ചു.

ഇരുട്ട് സർവ്വത്ര!